9/8/13

തൂങ്ങിയാട്ടങ്ങൾ


1. ഊഞ്ഞാലിൽ ഒറ്റയ്ക്കിരുന്ന 
തുമ്പിയൊരു സ്വപ്നം കണ്ടു,
ഒരൊറ്റയാട്ടം ആകാശം തൊട്ടാൽ 
സ്വർഗം താഴെയെത്തും. 
തുമ്പിയെ കണ്ട കുട്ടി 
ഊഞ്ഞാലിനൊപ്പം പാഞ്ഞു.
ഉയരങ്ങളിൽ തുമ്പി, കുട്ടിയെ തിരഞ്ഞു,
കുട്ടിയതാ തുമ്പിയായി ഊഞ്ഞാലിൽ.

2. തൂങ്ങിമരിച്ചവൻ വാ തുറന്നു,
വായിൽ വീഴ്ത്തിയും കുരുക്കിട്ടും 
കളിയാക്കിയ മണ്ണും വിണ്ണും.
പിടികൊടുക്കാത്ത തലയും കാലും,
ഉടലിനെ വിട്ട് പാറിപ്പറന്നു. 


9/5/13

നിന്നെ മറക്കാത്ത വരികൾ


പഴയ പുസ്തകത്തിന്റെ 
മണമാണ് നിനക്ക്. 
ഓരോ താളിലും പാറിപ്പറന്ന  പൂക്കൾ. 
നെഞ്ചിനുള്ളിൽ താളം പിടിച്ച 
വരിയിൽ കൊളുത്തി,
പുസ്തകം പാതിയടച്ചപ്പോൾ 
എനിക്കും മഞ്ഞനിറം.
ഒന്നും മറക്കാതിരിക്കാൻ 
അടിവരകളിൽ നിന്നെ കൊന്നു.
വരകളില്ലാത്ത വരികൾ എന്നെയും.
മാഞ്ഞ മഞ്ഞദേഹങ്ങൾ 
ഇടയ്ക്കിടെ പൊടിത്തട്ടി 
നിന്നെ കുത്തിക്കോറിയ 
ചിതൽപ്പൂക്കളെ തൊട്ടുനോക്കും.
ഒരൊറ്റ വരിയിൽ പാറി ആകാശത്തെത്തും,
കണ്ടിട്ടും മതിയാവാതെ 
വെറുതെ നോക്കിനിൽക്കും.


8/2/13

ആലീസിൻറെ മുയൽമാളം


പ്രിയ ആലീസ് ,
വിളികളിൽ എന്നെ കാണാനില്ലെന്ന് 
ആദ്യം പരാതിപ്പെട്ടത്‌ അമ്മയാണ്.
മഴമണ്ണിലുരുണ്ട് ,
പുളിമധുരമറിഞ്ഞ്,
തുമ്പിയെ തൊടാനോങ്ങി,
ഊഞ്ഞാലിലാടുന്ന ആകാശം കണ്ടാൽ ,
ആരാണ് വിളികളിൽ ഓടിയെത്തുക ?
കാലമെടുത്ത് ഞാൻ കടന്ന 
താക്കോൽ പഴുതിലൂടെ 
കണ്ടു ചെറുപൂന്തോട്ടം.
അന്നുതൊട്ടേ എനിക്കൊപ്പം
പൊന്തിക്കിടക്കുന്നു,
പേരറിയാ രൂപങ്ങൾ,
പേടിപ്പിക്കുന്ന  കളികൾ,
തലവെട്ടുന്ന കടംങ്കഥകൾ.
ചീട്ടുകൊട്ടാരങ്ങൾ തകർത്തതിനു 
അവരെന്നെ നിന്നോടൊപ്പം  പുറത്താക്കി.
സുഹൃത്തേ, നിന്റെ സ്വപ്നങ്ങ
എന്റെ നട്ടുച്ചകളെ പൊള്ളിക്കുന്നു
നമ്മുടെ  മുയലച്ഛനതാ,
എൻറെ വാച്ചും പോക്കറ്റിലിട്ടോടുന്നു.


7/27/13

എന്നിട്ടും നീ

നിന്നെ മറക്കാൻ 
ഒരു മഴവില്ലിനെ കൂട്ടുപിടിച്ചു.
ഏഴു നിറങ്ങൾക്ക് പകരം 
ഏഴ് രാത്രി.
വളഞ്ഞറ്റം തൊടാൻ 
ഏഴറിവും വേദനയും.
കണ്ണിത്തിരി നനഞ്ഞാൽ 
ഒന്നും മിണ്ടാതെ 
തെളിഞ്ഞ് ചിരിച്ച് 
ആകാശത്തേക്ക് പറത്തിവിടും.
താഴെയിറങ്ങാതെ ഞാനെന്റെ 
ഏഴുനിറങ്ങളിലുറങ്ങി . 
ഉറക്കത്തിലറിയാതെ 
തിരിഞ്ഞൊന്ന് കിടന്നാൽ 
മറന്നോയെന്നു ചോദിച്ച് 
തലപൊക്കി നോക്കും 
എന്നിട്ടും നീ !




7/18/13

അടുക്കാനാവാത്ത അകലങ്ങൾ



കൈ നീട്ടാതെയകന്നു , കൈയകലം 
കളിവള്ളമെറിഞ്ഞ തോട്ടിൽ,
കൈകോർത്ത കടലോരങ്ങളിൽ,
ഒന്നിച്ചുറങ്ങിയ മരച്ചോട്ടിൽ...
കെട്ടിപ്പിണയാതിരിക്കാൻ 
നടന്നേറെ മറുവഴി. 

വഴിമറന്നോടിയോടി
വഴിയകലം നിന്ന് കിതച്ചു,
പുകമറയിൽ തിരഞ്ഞ്,
കേൾക്കാത്ത പാട്ടുകേട്ട്, 
കാണാതെ കരഞ്ഞ്,
നിനക്കരിലെത്തുമ്പോളറിയാം 
തിരിഞ്ഞെന്നെ വീഴ്ത്തുന്നതെല്ലാം 
നിന്റെ രാത്രികൾ, 
നിന്നെയുറക്കാതെ ഞാനടർത്തിയത്.





7/16/13

ഏഴുനിറങ്ങളിൽ ഒഴുകിയവർ


വേരുറയ്ക്കുമെന്ന ചില ഉറപ്പുകൾ 
മലവെള്ളപ്പാച്ചിലിൽ മുളച്ചു പൊന്തി. 
തലയാട്ടി നീണ്ടെത്തുന്നതിനിടെ,
ഒഴുക്കിലെറിയുന്നു,
പൊടിയ്ക്കാത്ത ഇല ഞരമ്പിലെ
നീയെന്ന ശ്വാസം, നീയെന്ന താങ്ങും. 
കടലുപ്പിൽ വെന്തുനീറി,
കരയ്ക്കെത്താൻ,
നേർത്ത കാറ്റിനെ കാത്തപ്പോൾ,
നോക്കിക്കിടന്ന വാനമൊരു 
ചിതം വരച്ചു.
എത്രവേഗമതിൽ കുരുനില,
 ഞാനെത്തുമ്പോൾ 
വിരിയുന്ന ചുമന്ന പൂക്കൾ,
അതാ, നമ്മുടെ നീല ചില്ലകൾ
പൊഴിഞ്ഞാലുമെത്രയോ പൂക്കുന്നു ...




7/1/13

എത്തിനോട്ടം

ഇറക്കത്തിലേക്കുള്ള വളവ് 
തിരിഞ്ഞപ്പോൾ, പൊന്തക്കാടിലെ
രണ്ടു  കണ്ണെന്നെ നോക്കി.
നിനക്കെന്നാണ് പീലിയുള്ള
കണ്ണുണ്ടായതെന്നു ഓർത്ത്,
കണ്ണെടുക്കാതെ പിന്നോട്ടോടി.
ചില്ലു തറച്ച വീഴ്ച്ചയിലെ 
പൊട്ടിച്ചിതറിയ നോട്ടങ്ങൾ 
എന്നെ തോളിലേറ്റി.
മടങ്ങാനുള്ള വഴിയിൽ 
വഴിപോക്കനെന്നു കൂവിവിളിച്ച്
ഞാനാർത്തു കരഞ്ഞു .




6/29/13

അകന്നകന്ന് പോകുന്നവർ

തീരം വിടാത്ത വള്ളങ്ങൾ
ചിലപ്പോൾ തിരിച്ചെത്താനാകാത്ത
ദൂരങ്ങളിലേക്ക് തുഴയും.
കര ഒരു നേർത്ത ചൂണ്ടയായ്,
എന്നും കൊളുത്തി വലിക്കും.
പക്ഷേ, കരയാത്ത കുട്ടികൾ,
കാക്കകൾ, പെണ്ണുങ്ങൾ ...
ശ്വാസം മരിക്കുംമുൻപ്,
ചത്തുപൊന്തിയ മീൻ പറഞ്ഞു,
ഈയിടെ കടലിലിട്ടതൊന്നും
കരയ്ക്കടിയാറില്ലത്രേ!
മടങ്ങിയ വള്ളങ്ങളിൽ 
ചൂണ്ടകൊളുത്തുകളുടെ നിശ്വാസം,
കടലോളം ഒഴുകിപരന്ന് കാത്തിരിപ്പ്‌,
മറന്നോയെന്നു ചോദിച്ചുമടുത്ത്
ഓളങ്ങൾ കരയിൽ ഇരമ്പിയാർക്കുന്നു.


6/26/13

നീയെന്ന അഹങ്കാരം

ഒഴുക്കിൽ നിന്നെ തടഞ്ഞു.
ആ മരത്തിനടുത്ത് ആഴം 
കൂടുതലായിരുന്നത്രേ.
കാറ്റ് ചെവി തകർത്തു,
എന്നോടൊപ്പം പറക്കൂ...
മഴയും പിന്നാലെ കൂടി,
എനിക്കൊപ്പം പോരൂ...
ചുറ്റിപ്പിടിച്ചയെന്നോട് 
കൈവിട്ടൊഴുകൂയെന്ന്-
വേരഴുകിയ മരം.
തുള്ളിക്കൊപ്പം താഴ്ന്നവൻ,
താങ്ങാൻ താങ്ങില്ലാത്തവൻ.
ചായ്ഞ്ഞ ഉടലിനെ പുണർന്ന്-
ഓളമായവൾ ചിരിച്ചു; 
എനിക്കുണ്ടല്ലോ നീ, 
പിന്നെന്തിനീ ഞാൻ !

;

6/23/13

ഈ വഴി കടന്നുപോകുന്നവർ

നിനക്കൊരു ഇടവഴി 
സമ്മാനമായ്‌ കരുതിയിരുന്നു.
ഓരങ്ങളിൽ കുഞ്ഞുപൂക്കളും,
കൊക്കുരുമ്മുന്ന കിളികളും,
വള്ളിപടർപ്പുള്ള മരച്ചോടും,
പൂപ്പാവാടയിൽ കൊഞ്ചുന്ന-
പെണ്‍കുട്ടികളുമുള്ള വഴി.
അവരെന്നും നിന്നെ നോക്കും.
നീയെന്നോട് മാത്രം ചിരിക്കും.
വഴികൾക്കെല്ലാം അപ്പുറമെങ്കിലും 
ആ ചിരിയൊന്നു കാണാൻ 
ഇന്നും തലനീട്ടിയെത്തി നോക്കുന്നു.
നീയുള്ള വഴിയിലെല്ലാം,
പാതി നടന്ന് തിരിഞ്ഞോടിയവൾ.




6/19/13

മരീചികയുടെ തോന്നലുകൾ

മേഘങ്ങൾ  നീലയാക്കി 
മഴവില്ല് തീർത്തപ്പോൾ 
ആകാശമായി മോഹിച്ചവൾ.
നിന്നെ തൊടാൻ മലകൾ 
കയറി, ഉയർന്നു പറന്ന് 
വീണുകൊണ്ടേയിരുന്നവൾ.
മഴയായും മഞ്ഞായും 
പെയ്യുമ്പോൾ പീലി നിവർത്തി 
കാലുറയ്ക്കാതെ ചുവടുവെച്ചവൾ.
മിന്നലായ് മാറ് പിളർത്തുമ്പോൾ 
നിഴലിലൂടെ നിന്നെ തൊട്ട് 
ചുണ്ടുകൾ കവർന്നവൾ.
രാത്രിയിൽ നിലാവിനൊപ്പം 
നീ മറയുന്നതു നോക്കിനോക്കി 
കരഞ്ഞുറങ്ങാതിരുന്നവൾ.
സൂര്യനെ കണ്ട് ഇനിരാത്രി-
വേണ്ടെന്നു ചൊല്ലി തിരിഞ്ഞ്,
പാതിവെന്തു കരിഞ്ഞവൾ.
പ്രേമ പാരായങ്ങളൊക്കെ 
നിന്നിൽ നിന്നും മറയ്ക്കാൻ 
ചിരികുട വിടർത്തിയവൾ.
അവളെന്നും ഒരു ചാണ്‍ അകലെ 
കൈ നീട്ടിയാൽ തൊട്ടരികെ...





6/15/13

പ്രേമം വിഴുങ്ങിയവർ (വഴങ്ങിയവർ )

സിനിമ പോസ്റ്റർ ശീലമാക്കിയ 
മുട്ടനാട് പാതിച്ചവച്ച് പറഞ്ഞു,
നിനക്കീ നുണക്കുഴി  ചിരി വേണം, 
മിടിക്കുന്ന മാറ്, പൂ പൊക്കിൾ...
ചിത്രത്തിൽ പാളിനോക്കി,
പെണ്ണാട് പിണങ്ങി പിന്നാക്കം.
അവളെയൊന്നു മെല്ലെ തട്ടി,
നീയില്ലെങ്കിൽ ആരുമില്ലെന്ന,
മൂളിപാട്ട് പാടി പിന്നാലെ അവനും.
കുറച്ചുമാറി , പാത്തുമ്മയുടെ ആട്,
വായിൽ പുറംച്ചട്ടയോടെ  പ്രേമലേഖനം.
ആകാശമിഠായികൾ ചുറ്റും.


6/12/13

ഞെട്ടലുകൾ

തീയിട്ട് ഉറക്കിയ 
ഓർമകൾക്ക്‌ മീതെ,
അന്ന് നമ്മളെന്നു
പറഞ്ഞുപറഞ്ഞ്,
അതിർത്തികളിൽ നീ 
പന്ത് തട്ടിയപ്പോൾ ,
സുഹൃത്തേ, ഞാൻ 
വെടിയേറ്റു വീണിരുന്നു.

6/9/13

തളിർക്കുന്ന മുറിവുകൾ

കൈവെള്ളയിലെ അടിപ്പാട് 
ചെഞ്ചൊപ്പിൽ മറച്ച്,
പൂക്കാത്തതിന് ചിണുങ്ങി,
നീയെന്നും തല്ലിക്കൊഴിച്ച 
മൈലാഞ്ചിചെടികൾ ഞങ്ങൾ. 
ഉത്തരം നോക്കിയെഴുതാൻ 
മുല്ലകൾ ചിരിയോടെ വിളിച്ചിട്ടും 
കണ്‍വെട്ടത്തിൽ നിന്നെ തിരഞ്ഞവർ . 
വേദന നീലിച്ച കൈതളർന്നു
നീയുറങ്ങുമ്പോൾ, പഠിക്കാൻ 
നാളെയിത്തിരി വേഗമെത്തണമെന്ന് 
പിന്നേംപിന്നേം ചെവി തിന്നവർ.
കട്ടൻചായയേക്കാൾ ചുവന്ന, 
കുഞ്ഞുകൈയിലെ സൂര്യനെ കണ്ട് 
വീണ്ടുംവീണ്ടും തളിത്തവർ. 


6/6/13

മഴ മായ്ച്ച ചിരികൾ

നീ ചുരുട്ടിയെറിഞ്ഞ 
മേഘചീളിൽ ചുരുണ്ട്,
താഴെയെത്താതെ ചിതറി,
ഞാനിതാ എനിക്ക് ചുറ്റും. 
ഊതിവിട്ട പുകച്ചുരുൾ
തേടി, പൊങ്ങിപൊങ്ങി,
ഏതോ പേരില്ലാ മരപോടിൽ.
ഒറ്റയ്ക്കാകുമ്പോൾ നീ,
ചില്ലയില്ലാ മരം കുലുക്കി 
മഴ പെയ്യിക്കും.
ചാറാത്ത മഴയിൽ തണുത്ത് ,
മരച്ചോട്ടിൽ നിന്നെ
കാത്തപ്പോൾ കാറ്റ് പറഞ്ഞു 
തുള്ളി കടംകൊടുക്കാതെ 
മരം  പെയ്യുന്നതെങ്ങിനെ.
ഒരുമിച്ചെത്തിയാൽ  മഴ 
കൂടെയെത്തിയത് പണ്ടല്ലേ !





6/4/13

നീണ്ടുതടിച്ച ചുണ്ടുകൾ

മഴ നനഞ്ഞിട്ടും 
തിളച്ചു മറിഞ്ഞ ഞാൻ,
ആവിയെത്ര ഊതി-
പറത്തിയാണ് നിന്നെ
ചുണ്ടോടു ചേർത്തത്. 
വഴക്കുകളിലും,
വഴിപിരിയലിലും,
വാക്കേറുകളിലും മാത്രം,
എന്നെ തിരയുമ്പോൾ 
ഓർക്കാം, നമ്മളെന്നും 
വഴിനീളെ ചുംബിച്ചവർ .


6/1/13

വടക്കോട്ടു നോക്കിയവർ

അടുക്കും  മുൻപേ പുണർന്ന്
ഇരുമ്പുകൂടുകളെ മറന്ന്,
ആകർഷണത്താൽ വലഞ്ഞ്,
തെക്ക്-വടക്ക് നടന്ന, 
കാന്തങ്ങളായിരുന്നു. 
സ്നേഹത്തിൽ മദിച്ച് 
തലകുത്തി വീണപ്പോഴാണ് 
ഒരേ നിറമായി,
അടുക്കാനാവാതെ അകന്നത്
കൂട്ടം തേടി കരഞ്ഞലഞ്ഞ്,
വലയങ്ങൾക്കുള്ളിൽ കുടുങ്ങി,
ദിശ മറന്നപ്പോൾ  തോന്നി,
ഒറ്റയ്ക്കൊന്നു തിരിഞ്ഞടുത്താൽ 
നീയെന്നെ ചാടിപ്പിടിച്ചേനേ .




5/31/13

തിരശ്ശീലക്കുള്ളിൽ അവൻ

സിനിമ കണ്ട് ജനം കൈയടിച്ചു.
ഇത് ഞങ്ങളുടെ കഥ.
അറിയാതെ അടുത്തവരോട്  
ഞാൻ കലഹിച്ചു .
ജനക്കൂട്ടം  പലവഴിക്ക്.
നിങ്ങൾ പിരിഞ്ഞവരല്ലേ ? 
പിരിച്ചയച്ചാലും പടിവരെ.
അതേ നായകൻ ?
ഒരേയൊരു പടം.
നാട്ടുകാരെന്ത് പറയും ?
എന്തും പറയുമെന്ന ഉറപ്പ്.
ഒരുമിച്ചേതുവരെ ?
'സിനിമ' തീരും വരെ. 





5/30/13

ദൈവം ഒരു തൊട്ടാവാടി ചെടി

തൊട്ടലുറങ്ങുന്ന അത്ഭുതം 
കണ്ട് കുട്ടി പറഞ്ഞു,
നീ തന്നെ എൻറെ ദൈവം.
മണമുള്ള പൂവിൽ 
ചൊറിയൻ പുഴുവിനേയും,
ഊമ്പിയൊലിച്ച മധുരത്തിൽ 
പുളിയനുറുമ്പിനേയും  നീട്ടി,
മുള്ളുകൊണ്ട് കോറി,
നീയെന്നെ ആട്ടിയകറ്റി.
പേടി മാറാത്ത കുട്ടി 
ചീവിടിൻറെ കഥ കേട്ടുറങ്ങി.

ആരോ തൊട്ടും തൊടാതെയും,
നീയിന്നും വേഗമുറങ്ങി.
ചോര പൊടിയുവോളം
ചൊറിഞ്ഞും തടിച്ചും,
ഇളംനീല പൂക്കളെയോർത്തും,
നിന്നെ തൊടാനാവാതെ ഞാൻ. 
നേർത്ത വിരലോടെ ഒന്നെന്നെ-
തൊട്ട്  നിയും നീ ഉറക്കാത്തതെന്ത്?





5/28/13

ഞാനുമൊരു പുഴ

പുഴയിലൊഴുകി പോയതാണ്, 
കാടും കടലും മലയും നാടും 
നീന്തിത്തുടിച്ചെത്തിയ എന്നോട് 
കുളത്തിലെ പൂക്കൾ ചോദിച്ചു 
നീയാകെ മാറിയല്ലോ.
ഒരു മായാത്ത ചിരിയിൽ 
ഞാനെന്നെ ഒളിപ്പിച്ചു നടന്നകന്നു.


5/27/13

ഞാനോളിപ്പിച്ച സൂര്യൻ

അസ്തമയം, ചോരച്ചീറിത്തെറിച്ച 
വേദനയാണ്.
പകലിന്, രാത്രിയ്ക്ക് 
മിണ്ടാനാവാതെ പകച്ചു-
നിൽക്കുന്നയെനിക്ക്.
വെയിലിൽ വഴിതെറ്റിയവർ 
ഇരുളിലേക്ക് മടങ്ങി.
എന്നും ഒറ്റയ്ക്കായി പോയ 
എന്നോട് പിണങ്ങിയവർ 
ആകാശത്തെ കൂടാരത്തിൽ 
നക്ഷത്രങ്ങളോട്, എൻറെ രാത്രിയെ 
കളിയാക്കി ചിരിക്കുന്നു 




5/21/13

രാത്രിയിലെത്ര ഇരുട്ട്

പേടിക്ക്‌ ചൂട്ടുപിടിച്ച്  
തേടിയ ഉറക്കത്തെ കാത്ത് 
തലവെട്ടിവെട്ടി തിരിയുമ്പോഴാണ് 
നീയെത്തിയത്. 
പേടിപ്പുതപ്പെടുത്ത് കുടഞ്ഞ്‌ 
നീ പുണരുമ്പോൾ 
എത്ര തീരങ്ങൾ-
യെത്രയാഴങ്ങൾ,
യെത്രയോർമകൾ 
കുറ്റാകൂരിരുട്ടിൽ  
മിന്നാമിനുങ്ങാകുന്നു 

വഴിയിൽ നിഴൽ

ഒരൊറ്റ വര കൊണ്ട് 
വീട്ടിലെത്തിയവരുടെ 
കലപില കൂട്ടമെങ്ങും 
കൈ കാണിച്ചിട്ടും കയറ്റാത്ത 
വണ്ടി കാത്തെവിടെയോ 
പരാതി പറഞ്ഞ് സമയം 
കിടന്നോടിത്തുടങ്ങി 
മടങ്ങി വരണമെന്ന് 
ഇടയ്ക്കിടെ ഇടവഴി  
ചൂടിൽ തിളച്ച് 
കാഴ്ച മാഞ്ഞു 
ചാഞ്ഞു ചെരിഞ്ഞ് 
തലവെട്ടി നോക്കിയപ്പോൾ 
പൂത്ത മരത്തിനുകീഴെ 
പൂക്കുട ചൂടി ഞാൻ 
പുഴയ്ക്കു വലംവെച്ചു 
പിന്നോട്ടോടിയപ്പോൾ കേട്ടോ 
മണ്ണിലലിഞ്ഞു വേരഴുകിയ 
ചില്ലയില്ലാ മരത്തിന്റെ മൂളൽ 

മുടി മറന്നത് (മറച്ചത് )

സ്വയം രാത്രിയായി 
തൂങ്ങിയാടി തൊട്ടപ്പോൾ 
പൂ ചൂടിച്ചു ചുംബിച്ച
സ്നേഹം കൊണ്ടാവാം 
സ്വപ്നങ്ങളെന്നും 
അവനെ മാത്രം മൂടിപുതച്ചു.
അകന്ന രാത്രിയിൽ 
തോരാതെയിരുന്നും 
കരഞ്ഞ രാത്രിയിൽ 
കൂട്ടത്തോടെ പൊഴിഞ്ഞും 
തൊടാനോങ്ങിയവരെ 
കടുംകെട്ടിട്ടു കുടുക്കിയും 
ആ വിരലുകളെ കാത്തിരുന്നു.
പിന്നിയിട്ടും പൊട്ടിത്തെറിച്ചും 
വഴിയേറെ പോയി 
നീണ്ടു പുളഞ്ഞു വീണ്ടും 
ജനലരികിലെത്തുമ്പോൾ 
എവിടെയോ തലനീട്ടിയാട്ടി 
വട്ടംകറങ്ങുന്നു പേരില്ലാ പൂവ് 

ആത്മഹത്യ

വിട്ടുകൊടുത്ത ശരീരം 
തിരിച്ചെത്തിയപ്പോൾ ചോദിച്ചു 
എന്നെ കൂടെക്കൂട്ടുമോ ?
പാതിവട്ടത്തിൽ കൈ കറക്കി 
കൂട്ടുകാരൻ പറഞ്ഞു 
ജീവിതമെന്നെ എന്നേ കൊണ്ടുപോയ് 

ഉറക്കത്തിനിടയിൽ ഉണർത്തി 
മരണം കാത്തുനിന്നു 
അടുത്തെത്തിയപ്പോൾ
 ചോദിക്കാനാഞ്ഞത് മറന്നു 
ചിരിതീരും മുൻപേ തോന്നി 
ചുറ്റിപറ്റി നിൽക്കാം 
ഓർമ വരുംവരെ. 

മുങ്ങിത്താഴും മുൻപ്

വാതിൽപ്പടിയിൽ ചാരിനിന്ന് 
കടൽ കണ്ട് ഉയരത്തിൽ പറന്ന് 
ആകാശം തൊട്ടപോഴാണ് 
കാലിടറി താഴെക്കൂർന്നത് 
പിടഞ്ഞ് പൊങ്ങിത്താഴുന്നതിനിടെ 
പുണർന്നുറക്കി കിടത്തിയ 
ഇണയുടെ പുലമ്പലുയർന്നു 
കണ്ണീരുപ്പ് മീനുകളെ ഊട്ടി 
തിര തീരത്തെ ഉറക്കി 
രാത്രി തീരും തൊട്ടു മുൻപേ 
വാതിൽപ്പടി വീണ്ടും പറന്നു 
തിരയിൽ തളരാതെ  ഒരറ്റത്തെത്തി 
രാത്രി തീരാതെ കാത്താൽ 
പടി കാണാം ; കാഴ്ച കാണാം 
പിടിയയയും മുൻപേ പിടഞ്ഞു
പടിയിലെന്നും പകലായിരുന്നു 
വാതിൽപ്പഴുതിലൂളിയിടാൻ 
താണ്ടണമിനിയും  നൂറു
കര  
ആഴങ്ങൾ നീയില്ലാതെ വയ്യെന്ന് 
ആകാശത്തോടന്നേ പറഞ്ഞിരുന്നല്ലോ  ?

കഥയിൽ ചോദ്യം

തൂക്കുഞ്ഞാലിലാടിയാടി നീ 
ആകാശത്തെ സ്നേഹിച്ചു 
നിന്നെയറിയാൻ നിന്നെ കേട്ടു 
കേട്ടിരിക്കേ  ഞാൻ പോയൊളിച്ചു 
എണ്ണിയെണ്ണിത്തീർന്നിട്ടും 
ആരുമെന്നെ തിരഞ്ഞില്ല 
കളി തീരുമെന്നു പേടിച്ച് 
ഞാൻ പറഞ്ഞു ; കണ്ടേ !

നിനക്ക് ശേഷം

ഇരുട്ടിനെയറിയാതെ ഒളിപ്പിച്ച
ക്ഷീണിച്ച കണ്ണെന്നെ നോക്കി 
വാ തോരാതെ കോട്ടുവായെത്തി 
പതുക്കെ തട്ടാതെ, പുതയ്ക്കാതെ 
ഉറക്കത്തെ കണ്ടിരുന്നു. 
നീണ്ടുപരന്ന പകൽപോലും 
പണ്ടേ എനിക്കൊപ്പമില്ല 
വീഴാതിരിക്കാൻ ഉറങ്ങാതെ കാത്ത 
രാത്രിയുമെന്നെയിനി തിരയില്ല 
കണ്ണിനടിയിലെ കറുപ്പ് ചോദിച്ചു 
നമുക്ക് കൂട്ടാവാം 
കരച്ചിലടക്കാതെ പറഞ്ഞു 

പുലർന്നാലും പോവരുത്.

തോൽപ്പിച്ച മുയൽപ്പെണ്ണ്‍

ഒറ്റയ്ക്ക് നടക്കാനിറങ്ങിയ 
വഴിയിൽ ആമയും മുയലും.
ഓട്ടം കണ്ട് കുന്തിച്ചിരുന്ന എന്നോട് 
കിതപ്പാറ്റാനെത്തിയ മുയലച്ചൻ,
ഒരഞ്ച് മിനിറ്റ്, ഉണർത്തണേ.

നോക്കിനോക്കി കണ്ണുകഴച്ചിട്ടാവണം 
മുയലച്ചനോട് ചേർന്ന് കിടന്നു.
കിരീടം ചൂടി ആമ അമർത്തി കരഞ്ഞു.
സ്നേഹച്ചൂടിൽ ഞാനും മുയലച്ചനും.
സ്വപ്നത്തിൽ എന്നെയുയർത്തി 
തുള്ളിച്ചാടിയോ എന്തോ !