9/19/14

വിടവാങ്ങലുകൾ

പറിച്ചെടുക്കൽ പോലയല്ല,
കാറ്റൂതലുകൽ, മഴത്താഴ്തലുകൾ
വെയിലാളലുകൾ.
അല്ല, അതുപോലെയും അല്ല,
പറിഞ്ഞുപോരൽ.
ഒളിക്കാനൊരു ഇലപ്പടർപ്പും
പാതിമറന്ന നീയും
ചിരി മറച്ച മുഖവും
വീഴലിൽ  മറഞ്ഞു.
ഇനി പച്ചഞരമ്പുകളി-
ലോട്ടം മാത്രം...
എവിടെയും വേണ്ട,
വിളികളിലും മറവികളിലും .
ചേർത്തടച്ച ഇരുട്ടിൽ,
ഒന്നും കേൾപ്പിക്കാത്ത,
തണ്ണുപ്പിൽ പുതപ്പിച്ച്
ഉറങ്ങാതെയുറങ്ങി
തീരാത്തയാഴം.

ആകാശം കണ്ട പച്ചപ്പുകളെന്നെ
ഓർത്തോർത്ത്‌ രസിച്ചു.
ചുറ്റും ചിരിയായപ്പോഴാണ്
പതുക്കെ  മടങ്ങിയത്.
ഒച്ചയില്ലാതെ കരഞ്ഞു,
കറപിടിച്ച വേദന
ഒടിഞ്ഞ തണ്ടിലൂടെ ഒലിച്ചിറങ്ങി

9/8/14

വെയിലെത്തുവോളം ഒഴുക്കിൽപ്പെട്ട ഞാനൊരു ഇലയായി
മഴയെന്നു കരുതാനാകുമായിരുന്നില്ല
തുള്ളിക്കായി ചിരിച്ച  കാതോർക്കലില്ല,
നനഞ്ഞു താണ  കൂമ്പലില്ല,
കാറിനോട് മുഖം കറുപ്പിക്കലില്ല,
രാവോളം കണ്ണീർ പെയ്യലില്ല,
ഒഴുകിയടർന്ന ചേരലില്ല,
കൂടെകൂടെയെത്തുമെന്ന ഹുങ്കാരമില്ല,
താഴെ താങ്ങുമെന്ന വിടുവാക്കില്ല.
ഇടിമിന്നലായിരുന്നു.
അത്യുഷ്ണ തീവ്രത്തിൽ
കരുവാളിപ്പിച്ചു മടങ്ങിയ
ഇരമ്പുന്ന ഞെട്ടലുകൾ.
ഇലയെ തേടിയിറങ്ങിയ മരം
കാഴ്ച്ച മറച്ച ശൂന്യതയിലേക്ക്
വഴിതെറ്റിയിറങ്ങി.
രാത്രിയുടെ തിളക്കത്തിൽ  കണ്‍ച്ചിമ്മാത്ത
നക്ഷത്രചെവിയെന്റെ സ്വകാര്യം കേട്ടു.
മിന്നലെന്നോ മൂളിയ പാട്ട്
ഓർമയിലെത്തിയിട്ടും പറയാതെ
പച്ചമണത്തിൽ കരിഞ്ഞയെനിക്കു-
നിലാവിനെ മടക്കിത്തന്നു.