10/15/14

വിലാപയാത്ര

കൂട്ടത്തിൽ, കൂടലുകളിൽ
മടുത്ത ഒരുറുമ്പ്
കനം തൂങ്ങി ദാഹിച്ച
കണ്‍പോളകളിൽ
ഒരു കടി തന്ന്
ഉണർത്താനോങ്ങി

കരച്ചിലുകൾ നീന്തിയെത്തിയ,
കൂടുതേടിനടന്ന മറ്റൊരുറുമ്പ്
അടുത്തെത്തി കൂട്ടുകിടന്ന്
കാതിൽ  സ്വകാര്യം തിരക്കി

തിരിഞ്ഞുമറിയാത്ത രഹസ്യ-
മറിഞ്ഞ കൂട്ടങ്ങൾ
കട്ടപ്പിടിച്ച മുറിവിന്റെ
കണ്ണുപ്പൊത്തി തളർന്നു.
കൂട്ടിപ്പിടിച്ചിട്ടും കൈവിട്ട-
യാഴങ്ങൾ മൂടുംമുൻപ്
അരിച്ചിറങ്ങലുകൾ.

ഉറങ്ങാത്ത ശൂന്യതയിൽ
പുകഞ്ഞ കണ്ണുകൾ,
വിങ്ങലിൽ മിടിപ്പ്
തെറ്റിയ ഞരമ്പുകൾ,
വാക്കിനോട് വഴക്കിട്ട്
തണുത്ത കൈകൾ,
കാത്തിരിപ്പിൻറെ ഗതിവേഗം
കൂട്ടിക്കെട്ടിയ കാലുകൾ...
മറവികളില്ലാത്ത വേദന
വരിതെറ്റാതെ തിരിച്ചിറങ്ങുന്നു.