2/22/15

നിഴൽപ്പരക്കാത്ത രാത്രി

നിൻറെ നിലാശലഭത്തിൻ
ചുണ്ടമർന്നാണ്
നിശാപൂക്കൾ ചുവന്നത്,
സ്വപ്നം ഉറങ്ങാതായത്,
ഒരൊറ്റ കാത്തിരുപ്പിൽ
രാത്രി ഇരുണ്ടത്.
നിറമുള്ള സന്ധ്യകൾക്ക്
കടം പറഞ്ഞവനെ
മടങ്ങുകയാണ്,
നിന്നിൽ നിന്ന് , നമ്മളിൽ നിന്ന് ...
ഒറ്റയ്ക്കാവുന്ന ആകാശങ്ങളിൽ
എന്നെ കാത്തുനിൽപുണ്ട്,
മിന്നിച്ചിതറുന്നുണ്ട്,
നിന്റെ മുല്ലപ്പൂ ചുംബനങ്ങൾ 

2/16/15

നിഴലൊഴുക്കിൽ ഞാൻ


കൊഴിഞ്ഞ പൂക്കളാൽ 
ദേഹമാകെ മൂടി 
ആ വലിയ മരത്തിന്റെ 
ചോട്ടിലെത്തി.
നിഴലൊഴുക്കുകളെ 
പടർന്ന ചില്ലയറിഞ്ഞില്ല
മരമറിയും വരെ.
പിടഞ്ഞ മരം ചോദിച്ചു 
നിൻറെ ചിരിയെവിടെ ?
പാട്ടും കഥയുമെവിടെ ? 
കൂട്ടുകാരെവിടെ ?
നീ കരഞ്ഞാൽ 
മഴയെത്തുമായിരുന്നല്ലോ  
മഴ ചിരിയായൊഴുകി 
പൂക്കാലമാണല്ലോ !
മണൽ താണ്ടിയ ക്ഷീണം കിതച്ചു  
പിഴുതെറിയുന്ന, തൊണ്ട വരണ്ട 
യാത്രയിൽ തണൽ തേടിയതാണ് .
എന്റെ ഒഴുക്കുകൾ  
സ്വയം നിന്നിൽ തീരുന്നു .
പായൽ മൂടിയ നിശ്വാസം 
പതുക്കെ മരത്തിന്റെ നിഴൽ മറച്ചു .