6/3/16

ഒളിച്ചു കളി


വെള്ളപ്പൂക്കളുള്ള വെളുത്ത  ഉടുപ്പ്
നോക്കിയിറങ്ങിയതാണ് ഞാൻ
തൂവെള്ളയിൽ  ഒളിപ്പിച്ച
പൂക്കളെ കാണാത്തവരെല്ലാം
നമ്മളെ നോക്കിച്ചിരിച്ചു
നസ്സിലാകാത്ത ഭയങ്ങളിൽ
ആളുകളിങ്ങനെയാണ്...

നീയൊന്ന് ചിരിക്കാത്തതെന്താണ്
 തണുത്തുറഞ്ഞയിരുട്ടിൽ
എന്നെ മാത്രം ചേർത്ത് പിടിച്ച്
നിന്നെ തിരഞ്ഞെത്ര ഉണർച്ചകൾ...
ഞാനെന്നിലേക്ക്  ഒറ്റയാകുന്ന
ഓരോ വളവിലും
'ഞാനും' എന്നെഴുതി വെച്ച് 
അമ്പരപ്പിക്കുന്ന ആഴത്തിൽ
നിന്നിലെത്താത്ത  താഴ്ചകൾ....

 ഒടുവിൽ കാണുമ്പോൾ, 
നോവും മുറിവും  വീതിക്കാനാവാതെ
അടുക്കിയടുക്കി അറ്റം കാണാത്ത
നിരയിലൊടുവിൽ പകച്ചു നിന്ന്
 എന്നിൽ നിന്നൊഴുകി തളം കെട്ടിയ
ചോരയിൽ നിന്റെ ഞരക്കം കേട്ട്
തലയുയരാത്ത പിടിച്ചിലായി 
മാറിയിരുന്നു ഞാൻ.

ചിതറിപ്പിച്ച കാലങ്ങളിൽ
 നമ്മുക്കൊരുമിച്ച് നടക്കാൻ
ഒരു പുതിയ ഉടുപ്പ് തുന്നണം
 പിന്തിരിഞ്ഞോടുന്ന പകലുകളിൽ
നമ്മളെ കാണാതിരിക്കാൻ
നീ വിതറുന്ന വെള്ളപ്പൂക്കൾ ചേർത്ത്...


1/29/16

നിഴൽ വേദന


പടർന്നയെന്നെ പിണയ്ക്കാതെ
കൊരുത്ത ഉമ്മയറിയാതെ
ഒരു പൂവിനേപ്പോലും ഉണർത്താതെ
പിഴുതെറിഞ്ഞപ്പോൾ
നിന്നെ കണ്ട രാത്രികൾ
എന്നോട് മിണ്ടാതായി
 ഉറങ്ങാതലഞ്ഞലഞ്ഞ്
ചുറ്റിപ്പിടിച്ച നേരം
മുറിപ്പാട് മറയ്ക്കാൻ
രാത്രി പുലരുവോളം ചിരിച്ചു

7/2/15

തോറ്റവരുടെ ജനാലകൾ

ജനലരികെയിരിക്കാൻ എന്നോട് 
വഴക്കിട്ട പ്രിയ കുട്ടി,
നിനക്കൊപ്പമിരുന്നപ്പോഴാണ്
ഉത്തരങ്ങളിൽ കാക്കകൾ പറന്നത് 
 അടിപാടുകളെന്നെ തഴുകിയത് 
എളുപ്പമറിയാത്തവരുടെ പേടി 
തീരുന്നേയില്ലെയെന്നറിഞ്ഞു 
കുടുകുടാ ചിരിച്ചത് 
തോറ്റവരെന്റെ കൂട്ടുകാരായത് ...

തോറ്റ വഴക്കങ്ങളിൽ 
ഒരു പാളി തുറന്ന ആകാശങ്ങളെ 
ഓരോന്നായ് ചാരുമ്പോൾ  
മേഘങ്ങളിൽ തൂങ്ങിയാടിയ ഞാനും
കിനാവും കവിതയും  
മുറികളിൽ ശ്വാസം കിട്ടാതെ 
ജനൽ കമ്പികളിൽ തലതല്ലി  വീണു 

വേദന ചിരിച്ചു തീർക്കാനാവില്ലെന്നറിഞ്ഞിട്ടും, 
നിനക്കൊപ്പമിരിക്കാൻ പഠിച്ചതെല്ലാം മറന്നിട്ടും ,
തോൽവികളിലെ എളുപ്പം  ഇന്നെത്രയകലം.

6/20/15

ശ്വസിക്കുന്ന മരണം

1. മരിച്ചവരെൻറെ മുന്നിൽ ഉലാത്തുന്നു,
 പൊള്ളുന്ന പാറകളിൽ കൊത്തിപറിച്ചിട്ട 
എന്നെ കണ്ട് ഓടി മറയുന്നു,
ഇരുട്ടിനെ പേടിച്ച് മടങ്ങിയെത്തുന്നു 
കണ്ണിലേക്കു നോക്കാനാവാതെ...
കാലുറപ്പിക്കാനാവാതെ ...
ഞാൻ കൊന്നവർ,  എന്നെ കൊന്നവർ

2. പാതിയുടഞ്ഞ പൂപ്പാത്രങ്ങളിൽ 
വാടിക്കരിഞ്ഞ പൂക്കളോടെ 
ദാഹിച്ചയെന്നെ മറന്ന 
മഴയെത്തേടി നടന്നു   
മണമില്ലാത്ത, കൊഴിയാത്ത
പൂക്കളാലെൻ പൂപ്പാത്രം 
വാരി വാരി നിറയ്ക്കാൻ ...

3. ആ ചൂട് പറ്റി വീണ്ടും വീണ്ടും
പനിക്കുന്ന എന്നെ കണ്ട് 
അവനെയറിയുന്ന,
ആ നിഴൽ ചാരിയ 
ചുവരുകൾ പറഞ്ഞു,
അവനെയോർക്കാത്ത 
ഒരു രാത്രി പോലുമില്ലെന്ന്....
കണ്‍ നിറയുമ്പൊഴെല്ലാം 
ആ കവിളിൽ അമർത്തിയമർത്തി 
ചുംബിച്ചിരുന്നെന്ന്....
ആഴങ്ങളിലെ കൊടുംതണുപ്പായ്  
നീ പറ്റിചേർന്നിട്ടും 
ചുവരുകൾക്ക്  പിന്നിലിരുന്ന് പനി
എന്നെ കാണുമ്പോഴെല്ലാം
 ഊറിയൂറി ചിരിച്ചതെന്തിന് ?


5/24/15

ചിതറിത്തെറിച്ച ചോദ്യങ്ങൾ

ഇടയ്ക്കിടെയുള്ള കലമ്പലുകൾക്കിടയിൽ അയാൾ ചോദിച്ചു; 
എത്ര വഴക്കിട്ടിട്ടും നീ തിരികെ വരുന്നതെന്തിന്?
പതിവായ ചോദ്യത്തെ തിരഞ്ഞ് അവളൊരു വലിയ കുന്നിലെത്തി.
ഉത്തരങ്ങളൊളിപ്പിച്ച ആകാശം കണ്ടമ്പരന്നാണ് കാലിടറിയത്. 
പക്ഷേ, വീഴ്ച്ചയിലെ മുറിവിനേക്കാൾ ചോരയിറ്റിച്ചത് 
താഴ്ച്ചകളിലെ  ഒറ്റപ്പെടലായിരുന്നു...
അയാളിപ്പോഴും കുന്നിലുണ്ടെന്ന കാഴ്ച്ചയും...




4/30/15

വിരലടയാളം; ചില മറവികൾ

ആകാശങ്ങൾ മറയുമ്പോൾ 
സ്വയമിടിയുന്ന കുന്നിനു കാണാം 
ഇടയ്ക്കിടെ തെളിഞ്ഞറിയുന്ന 
മറവി പോലെ,
മഞ്ഞിൽ വിരിയുന്ന  പെണ്‍കുട്ടിയെ...
മണ്‍കൂനകൾ  പരന്നൊഴുകുമ്പോൾ 
എന്നോ നൂൽ മഴ പെയ്യിച്ച 
കാർമേഘത്തെ പെണ്‍കുട്ടി തിരയും.
വാരിപ്പുണർന്ന കുളിര് 
കുത്തിനോവിക്കുന്ന വിങ്ങലായതിൽ  
സ്വയം നനഞ്ഞ്,
ചിന്നിച്ചിതറുവോളം തുള്ളികൾ 
ഓരോ  പുഴയായതു കണ്ട്, 
കടൽ വീണ്ടും നീലയായതറിഞ്ഞ്- 
കുന്നിൻ മുനമ്പിലേക്ക്‌ പായും .
ഒഴുക്കുകൾ തീർന്ന പകലിൽ 
മണ്ണിലേക്കിറങ്ങിയ  കുന്നിൽ 
പാവാടയിലെ നീലപ്പൂക്കൾ
വാരിവിതറി  പെണ്‍കുട്ടി നിന്നു.
വൈകിയെപ്പോഴോ 
തണുത്ത മേഘങ്ങളിലേക്ക് നടന്നുകയറി 







3/18/15

മടക്കങ്ങളിൽ ഭ്രാന്ത്‌

കണ്ണടയ്ക്കാതെ
ഇരുളുമെന്നറിയിച്ച രാത്രി
ഭ്രാന്തിറങ്ങുന്നത് നിന്നിലേക്കാണ്.
ദൂരങ്ങളിലേക്ക്
ഇട്ടകന്നു പോകുന്നു ആകാശം.
വഴിതേടി മടങ്ങുന്നു
പുൽനാമ്പില്ലാ മേഘങ്ങൾ.
സ്വയം കുത്തികീറിയ വേദനയിൽ
നനഞൊലിച്ച് തണുത്തുവിറച്ച്
ഭ്രാന്തലഞ്ഞു
പുകഞ്ഞ കണ്ണിൽ
ചോരച്ച മിന്നൽ പാഞ്ഞു
ഇന്നലെകൾക്ക്  വിട്ടുകൊടുത്ത
മരണത്തെ കണ്ട്
മുകളിലേക്ക് കൈയുയർത്തി
ആർക്കുമറിയാത്ത കരച്ചിലിനിടയിൽ
ഭ്രാന്ത്‌ പുലമ്പിക്കൊണ്ടേയിരുന്നു.
ഒന്നുറങ്ങൂയെന്നു തലോടി
രാത്രയ്ക്കന്നു വിട്ടകലാനായില്ല 


2/22/15

നിഴൽപ്പരക്കാത്ത രാത്രി

നിൻറെ നിലാശലഭത്തിൻ
ചുണ്ടമർന്നാണ്
നിശാപൂക്കൾ ചുവന്നത്,
സ്വപ്നം ഉറങ്ങാതായത്,
ഒരൊറ്റ കാത്തിരുപ്പിൽ
രാത്രി ഇരുണ്ടത്.
നിറമുള്ള സന്ധ്യകൾക്ക്
കടം പറഞ്ഞവനെ
മടങ്ങുകയാണ്,
നിന്നിൽ നിന്ന് , നമ്മളിൽ നിന്ന് ...
ഒറ്റയ്ക്കാവുന്ന ആകാശങ്ങളിൽ
എന്നെ കാത്തുനിൽപുണ്ട്,
മിന്നിച്ചിതറുന്നുണ്ട്,
നിന്റെ മുല്ലപ്പൂ ചുംബനങ്ങൾ 

2/16/15

നിഴലൊഴുക്കിൽ ഞാൻ


കൊഴിഞ്ഞ പൂക്കളാൽ 
ദേഹമാകെ മൂടി 
ആ വലിയ മരത്തിന്റെ 
ചോട്ടിലെത്തി.
നിഴലൊഴുക്കുകളെ 
പടർന്ന ചില്ലയറിഞ്ഞില്ല
മരമറിയും വരെ.
പിടഞ്ഞ മരം ചോദിച്ചു 
നിൻറെ ചിരിയെവിടെ ?
പാട്ടും കഥയുമെവിടെ ? 
കൂട്ടുകാരെവിടെ ?
നീ കരഞ്ഞാൽ 
മഴയെത്തുമായിരുന്നല്ലോ  
മഴ ചിരിയായൊഴുകി 
പൂക്കാലമാണല്ലോ !
മണൽ താണ്ടിയ ക്ഷീണം കിതച്ചു  
പിഴുതെറിയുന്ന, തൊണ്ട വരണ്ട 
യാത്രയിൽ തണൽ തേടിയതാണ് .
എന്റെ ഒഴുക്കുകൾ  
സ്വയം നിന്നിൽ തീരുന്നു .
പായൽ മൂടിയ നിശ്വാസം 
പതുക്കെ മരത്തിന്റെ നിഴൽ മറച്ചു .




12/23/14

മുഖം മറച്ച നിശ്വാസങ്ങൾ

ഇളം വെയിലിലെ പൂക്കളുടെ 
സന്ധ്യ കടമെടുത്ത് 
നിറമില്ലാത്ത കണ്ണാടികളോട് 
നമ്മൾ ചോദിച്ചു,
നീയെന്നെയോ 
ഞാൻ നിന്നെയോ  കണ്ടത് ?
മറുപടിയില്ലാതെ ഇലമറയിൽ 
ഇന്നലെ കണ്ണിൽ നോക്കിയ 
കണ്ണാടി മുഖം വെട്ടിതിരിച്ചു.
നീയില്ലെന്ന് ഞാനും 
ഞാനില്ലെന്നു നീയും...
വഴിനീളെ കണ്ണാടികൾ 
നമ്മളെ നോക്കി ചിരിച്ചു .

മുഖമില്ലാത്ത മരിച്ച 
മുറിവുകളാൽ 
വാരിപ്പുണർന്ന ദേഹം 
വിറപൂണ്ടു 
ചില്ലു തടഞ്ഞ്
എനിക്കൊപ്പം ചോരച്ച 
ഒരായിരം മഞ്ഞപ്പൂക്കളുടെ 
നേർത്ത തണുത്ത നിശ്വാസം 
നമ്മളെ മായ്ച്ചു 

11/29/14

കുടഞ്ഞിട്ട ഉടലുകൾ

1. ചെവി മറച്ച കടൽ 
മതിലുകളിൽ തിരയടിച്ചു 
തുറന്നിടാത്ത ആകാശം 
രാത്രിയിൽ ഉണർന്നിരുന്നു 
കൂട്ടി വായിക്കുമ്പോഴേക്കും 
തിരുത്തിയ കഥകൾ ,
 മുള്ളുള്ള  പൂക്കൾ ,
ചുവടില്ലാത്ത നൃത്തം,
നീലപൊന്മാൻ  തൂവലുകൾ 
പിറന്ന കരച്ചിനു കൊടുത്തു .
എന്നിട്ടും പൊള്ളി ച്ചു 
ഒരു മുടിയിഴ .
താഴ്ന്നു പറന്നപ്പോൾ 
കാറ്റ് കണ്ടെത്തി 
അഴയിൽ കുടുങ്ങിയ 
നിറം മങ്ങാത്ത നീലപട്ടം 

2. കാറ്റെനിക്ക് മണം തന്ന്,
ഇളകി ചേർന്ന്, മഴയിലേക്കിറങ്ങി.
തനിയെ ഊതിവിട്ട തണുപ്പ് ,
അറിയാതെ നിന്നുപോയ പാട്ട് ,
കാലുകൾ കൂട്ടിപിടിച്ച്
ജനലകൾക്ക് കൂട്ടിരുന്നു 
പാതി നനഞ്ഞ കണ്ണുകൾ 
കാർമേഘത്തെ നോക്കികരഞ്ഞു.
തിരഞ്ഞൊന്നു പറക്കാൻ 
മഴ മാറിയതേയില്ല .

3. വെയിലെത്തുവോളം ഒഴുക്കിൽപ്പെട്ട
ഞാനൊരു ഇലയായി.
ഇലയെ തേടിയിറങ്ങിയ മരം
പറഞ്ഞു , കാറ്റൂതലുകൽ, 
മഴത്താഴ്തലുകൾ
വെയിലാളലുകൾ, 
അല്ല അതുമല്ല പറിഞ്ഞുപോരൽ...
ആകാശം കണ്ട പച്ചപ്പുകളെന്നെ
ഓർത്തോർത്ത്‌ രസിച്ചു.
ചുറ്റും ചിരിയായപ്പോഴാണ്
പതുക്കെ  മടങ്ങിയത്.
ഒച്ചയില്ലാതെ കരഞ്ഞു,
കറപിടിച്ച വേദന
ഒടിഞ്ഞ തണ്ടിലൂടെ ഒലിച്ചിറങ്ങി





11/6/14

വെള്ളതൂവലുള്ള മുറി


മുറിയെന്നെക്കൂട്ടി നടക്കാനിറങ്ങി
മൂടിക്കെട്ടിയ നിശ്വാസങ്ങളിലും
അടക്കിയ കരച്ചിലുകളിലും
പിടഞ്ഞയെന്നെ വാരിയെടുത്ത്
എല്ലാരും കാണെ
ചേർത്തുപിടിച്ചു,
കണ്ണെടുക്കാതെ നോക്കിയിരുന്ന്
വെറുതെ ചിരിച്ചു,
കൈവിടാതെ വഴക്കിട്ടു,
ഇടവഴികളിൽ പിരിയുമ്പോൾ 
പോകുമ്പോൾ ഒപ്പം കൂട്ടുമല്ലോ-
യെന്നോർത്തു കണ്ണിറുക്കി,
ഉമ്മകൾ തീരാതായപ്പോൾ 
നമ്മളെന്നും ഒന്നിച്ചെന്ന് 
ചെവിയിൽ പറഞ്ഞു.
കടലിൽ നീന്തി 
ആകാശത്തെ തഴുകി 
കരയിൽ കൂടുതേടാ 
വെള്ളപക്ഷിയാവാനുള്ള കൊതി 
ഞാനും പറഞ്ഞു.

ഒറ്റയ്ക്ക് തിരിച്ചെത്തിയ മുറി 

ജനൽ തുറന്നു 
മേഘത്തിൽ നിന്ന് താണ് 
മിന്നാമിനുങ്ങിനൊപ്പം ചുറ്റിപറന്ന 
എന്നെ നോക്കിനിന്നു 
ഇനിയും മടങ്ങാത്തയെന്നോട് 
പിണങ്ങി ചുരുണ്ടുകിടന്നു 
ഉറക്കം വരാതെ ചുമരിൽ 
മുഖമമർത്തി കരഞ്ഞു 
കൂനിയിരുന്ന നിശ്വാസത്തെ 
ഒളിപ്പിക്കാൻ നാലുകോണും
ഇടംതേടിയലഞ്ഞു 
ചിറകടിയൊച്ച  ഞെട്ടിത്തിരിച്ചപ്പോൾ 
ഇരുട്ടിലെമ്പാടും പാറി 
തണുത്ത  വെള്ളതൂവലുകൾ  ...

മുറി തനിയെ, പതുക്കെ 

വീണ്ടും മുറിവിട്ടിറങ്ങി.




10/15/14

വിലാപയാത്ര

കൂട്ടത്തിൽ, കൂടലുകളിൽ
മടുത്ത ഒരുറുമ്പ്
കനം തൂങ്ങി ദാഹിച്ച
കണ്‍പോളകളിൽ
ഒരു കടി തന്ന്
ഉണർത്താനോങ്ങി

കരച്ചിലുകൾ നീന്തിയെത്തിയ,
കൂടുതേടിനടന്ന മറ്റൊരുറുമ്പ്
അടുത്തെത്തി കൂട്ടുകിടന്ന്
കാതിൽ  സ്വകാര്യം തിരക്കി

തിരിഞ്ഞുമറിയാത്ത രഹസ്യ-
മറിഞ്ഞ കൂട്ടങ്ങൾ
കട്ടപ്പിടിച്ച മുറിവിന്റെ
കണ്ണുപ്പൊത്തി തളർന്നു.
കൂട്ടിപ്പിടിച്ചിട്ടും കൈവിട്ട-
യാഴങ്ങൾ മൂടുംമുൻപ്
അരിച്ചിറങ്ങലുകൾ.

ഉറങ്ങാത്ത ശൂന്യതയിൽ
പുകഞ്ഞ കണ്ണുകൾ,
വിങ്ങലിൽ മിടിപ്പ്
തെറ്റിയ ഞരമ്പുകൾ,
വാക്കിനോട് വഴക്കിട്ട്
തണുത്ത കൈകൾ,
കാത്തിരിപ്പിൻറെ ഗതിവേഗം
കൂട്ടിക്കെട്ടിയ കാലുകൾ...
മറവികളില്ലാത്ത വേദന
വരിതെറ്റാതെ തിരിച്ചിറങ്ങുന്നു.







9/19/14

വിടവാങ്ങലുകൾ

പറിച്ചെടുക്കൽ പോലയല്ല,
കാറ്റൂതലുകൽ, മഴത്താഴ്തലുകൾ
വെയിലാളലുകൾ.
അല്ല, അതുപോലെയും അല്ല,
പറിഞ്ഞുപോരൽ.
ഒളിക്കാനൊരു ഇലപ്പടർപ്പും
പാതിമറന്ന നീയും
ചിരി മറച്ച മുഖവും
വീഴലിൽ  മറഞ്ഞു.
ഇനി പച്ചഞരമ്പുകളി-
ലോട്ടം മാത്രം...
എവിടെയും വേണ്ട,
വിളികളിലും മറവികളിലും .
ചേർത്തടച്ച ഇരുട്ടിൽ,
ഒന്നും കേൾപ്പിക്കാത്ത,
തണ്ണുപ്പിൽ പുതപ്പിച്ച്
ഉറങ്ങാതെയുറങ്ങി
തീരാത്തയാഴം.

ആകാശം കണ്ട പച്ചപ്പുകളെന്നെ
ഓർത്തോർത്ത്‌ രസിച്ചു.
ചുറ്റും ചിരിയായപ്പോഴാണ്
പതുക്കെ  മടങ്ങിയത്.
ഒച്ചയില്ലാതെ കരഞ്ഞു,
കറപിടിച്ച വേദന
ഒടിഞ്ഞ തണ്ടിലൂടെ ഒലിച്ചിറങ്ങി

9/8/14

വെയിലെത്തുവോളം ഒഴുക്കിൽപ്പെട്ട ഞാനൊരു ഇലയായി
മഴയെന്നു കരുതാനാകുമായിരുന്നില്ല
തുള്ളിക്കായി ചിരിച്ച  കാതോർക്കലില്ല,
നനഞ്ഞു താണ  കൂമ്പലില്ല,
കാറിനോട് മുഖം കറുപ്പിക്കലില്ല,
രാവോളം കണ്ണീർ പെയ്യലില്ല,
ഒഴുകിയടർന്ന ചേരലില്ല,
കൂടെകൂടെയെത്തുമെന്ന ഹുങ്കാരമില്ല,
താഴെ താങ്ങുമെന്ന വിടുവാക്കില്ല.
ഇടിമിന്നലായിരുന്നു.
അത്യുഷ്ണ തീവ്രത്തിൽ
കരുവാളിപ്പിച്ചു മടങ്ങിയ
ഇരമ്പുന്ന ഞെട്ടലുകൾ.
ഇലയെ തേടിയിറങ്ങിയ മരം
കാഴ്ച്ച മറച്ച ശൂന്യതയിലേക്ക്
വഴിതെറ്റിയിറങ്ങി.
രാത്രിയുടെ തിളക്കത്തിൽ  കണ്‍ച്ചിമ്മാത്ത
നക്ഷത്രചെവിയെന്റെ സ്വകാര്യം കേട്ടു.
മിന്നലെന്നോ മൂളിയ പാട്ട്
ഓർമയിലെത്തിയിട്ടും പറയാതെ
പച്ചമണത്തിൽ കരിഞ്ഞയെനിക്കു-
നിലാവിനെ മടക്കിത്തന്നു.

9/8/13

തൂങ്ങിയാട്ടങ്ങൾ


1. ഊഞ്ഞാലിൽ ഒറ്റയ്ക്കിരുന്ന 
തുമ്പിയൊരു സ്വപ്നം കണ്ടു,
ഒരൊറ്റയാട്ടം ആകാശം തൊട്ടാൽ 
സ്വർഗം താഴെയെത്തും. 
തുമ്പിയെ കണ്ട കുട്ടി 
ഊഞ്ഞാലിനൊപ്പം പാഞ്ഞു.
ഉയരങ്ങളിൽ തുമ്പി, കുട്ടിയെ തിരഞ്ഞു,
കുട്ടിയതാ തുമ്പിയായി ഊഞ്ഞാലിൽ.

2. തൂങ്ങിമരിച്ചവൻ വാ തുറന്നു,
വായിൽ വീഴ്ത്തിയും കുരുക്കിട്ടും 
കളിയാക്കിയ മണ്ണും വിണ്ണും.
പിടികൊടുക്കാത്ത തലയും കാലും,
ഉടലിനെ വിട്ട് പാറിപ്പറന്നു. 


9/5/13

നിന്നെ മറക്കാത്ത വരികൾ


പഴയ പുസ്തകത്തിന്റെ 
മണമാണ് നിനക്ക്. 
ഓരോ താളിലും പാറിപ്പറന്ന  പൂക്കൾ. 
നെഞ്ചിനുള്ളിൽ താളം പിടിച്ച 
വരിയിൽ കൊളുത്തി,
പുസ്തകം പാതിയടച്ചപ്പോൾ 
എനിക്കും മഞ്ഞനിറം.
ഒന്നും മറക്കാതിരിക്കാൻ 
അടിവരകളിൽ നിന്നെ കൊന്നു.
വരകളില്ലാത്ത വരികൾ എന്നെയും.
മാഞ്ഞ മഞ്ഞദേഹങ്ങൾ 
ഇടയ്ക്കിടെ പൊടിത്തട്ടി 
നിന്നെ കുത്തിക്കോറിയ 
ചിതൽപ്പൂക്കളെ തൊട്ടുനോക്കും.
ഒരൊറ്റ വരിയിൽ പാറി ആകാശത്തെത്തും,
കണ്ടിട്ടും മതിയാവാതെ 
വെറുതെ നോക്കിനിൽക്കും.


8/2/13

ആലീസിൻറെ മുയൽമാളം


പ്രിയ ആലീസ് ,
വിളികളിൽ എന്നെ കാണാനില്ലെന്ന് 
ആദ്യം പരാതിപ്പെട്ടത്‌ അമ്മയാണ്.
മഴമണ്ണിലുരുണ്ട് ,
പുളിമധുരമറിഞ്ഞ്,
തുമ്പിയെ തൊടാനോങ്ങി,
ഊഞ്ഞാലിലാടുന്ന ആകാശം കണ്ടാൽ ,
ആരാണ് വിളികളിൽ ഓടിയെത്തുക ?
കാലമെടുത്ത് ഞാൻ കടന്ന 
താക്കോൽ പഴുതിലൂടെ 
കണ്ടു ചെറുപൂന്തോട്ടം.
അന്നുതൊട്ടേ എനിക്കൊപ്പം
പൊന്തിക്കിടക്കുന്നു,
പേരറിയാ രൂപങ്ങൾ,
പേടിപ്പിക്കുന്ന  കളികൾ,
തലവെട്ടുന്ന കടംങ്കഥകൾ.
ചീട്ടുകൊട്ടാരങ്ങൾ തകർത്തതിനു 
അവരെന്നെ നിന്നോടൊപ്പം  പുറത്താക്കി.
സുഹൃത്തേ, നിന്റെ സ്വപ്നങ്ങ
എന്റെ നട്ടുച്ചകളെ പൊള്ളിക്കുന്നു
നമ്മുടെ  മുയലച്ഛനതാ,
എൻറെ വാച്ചും പോക്കറ്റിലിട്ടോടുന്നു.


7/27/13

എന്നിട്ടും നീ

നിന്നെ മറക്കാൻ 
ഒരു മഴവില്ലിനെ കൂട്ടുപിടിച്ചു.
ഏഴു നിറങ്ങൾക്ക് പകരം 
ഏഴ് രാത്രി.
വളഞ്ഞറ്റം തൊടാൻ 
ഏഴറിവും വേദനയും.
കണ്ണിത്തിരി നനഞ്ഞാൽ 
ഒന്നും മിണ്ടാതെ 
തെളിഞ്ഞ് ചിരിച്ച് 
ആകാശത്തേക്ക് പറത്തിവിടും.
താഴെയിറങ്ങാതെ ഞാനെന്റെ 
ഏഴുനിറങ്ങളിലുറങ്ങി . 
ഉറക്കത്തിലറിയാതെ 
തിരിഞ്ഞൊന്ന് കിടന്നാൽ 
മറന്നോയെന്നു ചോദിച്ച് 
തലപൊക്കി നോക്കും 
എന്നിട്ടും നീ !




7/18/13

അടുക്കാനാവാത്ത അകലങ്ങൾ



കൈ നീട്ടാതെയകന്നു , കൈയകലം 
കളിവള്ളമെറിഞ്ഞ തോട്ടിൽ,
കൈകോർത്ത കടലോരങ്ങളിൽ,
ഒന്നിച്ചുറങ്ങിയ മരച്ചോട്ടിൽ...
കെട്ടിപ്പിണയാതിരിക്കാൻ 
നടന്നേറെ മറുവഴി. 

വഴിമറന്നോടിയോടി
വഴിയകലം നിന്ന് കിതച്ചു,
പുകമറയിൽ തിരഞ്ഞ്,
കേൾക്കാത്ത പാട്ടുകേട്ട്, 
കാണാതെ കരഞ്ഞ്,
നിനക്കരിലെത്തുമ്പോളറിയാം 
തിരിഞ്ഞെന്നെ വീഴ്ത്തുന്നതെല്ലാം 
നിന്റെ രാത്രികൾ, 
നിന്നെയുറക്കാതെ ഞാനടർത്തിയത്.