3/18/15

മടക്കങ്ങളിൽ ഭ്രാന്ത്‌

കണ്ണടയ്ക്കാതെ
ഇരുളുമെന്നറിയിച്ച രാത്രി
ഭ്രാന്തിറങ്ങുന്നത് നിന്നിലേക്കാണ്.
ദൂരങ്ങളിലേക്ക്
ഇട്ടകന്നു പോകുന്നു ആകാശം.
വഴിതേടി മടങ്ങുന്നു
പുൽനാമ്പില്ലാ മേഘങ്ങൾ.
സ്വയം കുത്തികീറിയ വേദനയിൽ
നനഞൊലിച്ച് തണുത്തുവിറച്ച്
ഭ്രാന്തലഞ്ഞു
പുകഞ്ഞ കണ്ണിൽ
ചോരച്ച മിന്നൽ പാഞ്ഞു
ഇന്നലെകൾക്ക്  വിട്ടുകൊടുത്ത
മരണത്തെ കണ്ട്
മുകളിലേക്ക് കൈയുയർത്തി
ആർക്കുമറിയാത്ത കരച്ചിലിനിടയിൽ
ഭ്രാന്ത്‌ പുലമ്പിക്കൊണ്ടേയിരുന്നു.
ഒന്നുറങ്ങൂയെന്നു തലോടി
രാത്രയ്ക്കന്നു വിട്ടകലാനായില്ല 


2/22/15

നിഴൽപ്പരക്കാത്ത രാത്രി

നിൻറെ നിലാശലഭത്തിൻ
ചുണ്ടമർന്നാണ്
നിശാപൂക്കൾ ചുവന്നത്,
സ്വപ്നം ഉറങ്ങാതായത്,
ഒരൊറ്റ കാത്തിരുപ്പിൽ
രാത്രി ഇരുണ്ടത്.
നിറമുള്ള സന്ധ്യകൾക്ക്
കടം പറഞ്ഞവനെ
മടങ്ങുകയാണ്,
നിന്നിൽ നിന്ന് , നമ്മളിൽ നിന്ന് ...
ഒറ്റയ്ക്കാവുന്ന ആകാശങ്ങളിൽ
എന്നെ കാത്തുനിൽപുണ്ട്,
മിന്നിച്ചിതറുന്നുണ്ട്,
നിന്റെ മുല്ലപ്പൂ ചുംബനങ്ങൾ 

2/16/15

നിഴലൊഴുക്കിൽ ഞാൻ


കൊഴിഞ്ഞ പൂക്കളാൽ 
ദേഹമാകെ മൂടി 
ആ വലിയ മരത്തിന്റെ 
ചോട്ടിലെത്തി.
നിഴലൊഴുക്കുകളെ 
പടർന്ന ചില്ലയറിഞ്ഞില്ല
മരമറിയും വരെ.
പിടഞ്ഞ മരം ചോദിച്ചു 
നിൻറെ ചിരിയെവിടെ ?
പാട്ടും കഥയുമെവിടെ ? 
കൂട്ടുകാരെവിടെ ?
നീ കരഞ്ഞാൽ 
മഴയെത്തുമായിരുന്നല്ലോ  
മഴ ചിരിയായൊഴുകി 
പൂക്കാലമാണല്ലോ !
മണൽ താണ്ടിയ ക്ഷീണം കിതച്ചു  
പിഴുതെറിയുന്ന, തൊണ്ട വരണ്ട 
യാത്രയിൽ തണൽ തേടിയതാണ് .
എന്റെ ഒഴുക്കുകൾ  
സ്വയം നിന്നിൽ തീരുന്നു .
പായൽ മൂടിയ നിശ്വാസം 
പതുക്കെ മരത്തിന്റെ നിഴൽ മറച്ചു .




12/23/14

മുഖം മറച്ച നിശ്വാസങ്ങൾ

ഇളം വെയിലിലെ പൂക്കളുടെ 
സന്ധ്യ കടമെടുത്ത് 
നിറമില്ലാത്ത കണ്ണാടികളോട് 
നമ്മൾ ചോദിച്ചു,
നീയെന്നെയോ 
ഞാൻ നിന്നെയോ  കണ്ടത് ?
മറുപടിയില്ലാതെ ഇലമറയിൽ 
ഇന്നലെ കണ്ണിൽ നോക്കിയ 
കണ്ണാടി മുഖം വെട്ടിതിരിച്ചു.
നീയില്ലെന്ന് ഞാനും 
ഞാനില്ലെന്നു നീയും...
വഴിനീളെ കണ്ണാടികൾ 
നമ്മളെ നോക്കി ചിരിച്ചു .

മുഖമില്ലാത്ത മരിച്ച 
മുറിവുകളാൽ 
വാരിപ്പുണർന്ന ദേഹം 
വിറപൂണ്ടു 
ചില്ലു തടഞ്ഞ്
എനിക്കൊപ്പം ചോരച്ച 
ഒരായിരം മഞ്ഞപ്പൂക്കളുടെ 
നേർത്ത തണുത്ത നിശ്വാസം 
നമ്മളെ മായ്ച്ചു 

11/29/14

കുടഞ്ഞിട്ട ഉടലുകൾ

1. ചെവി മറച്ച കടൽ 
മതിലുകളിൽ തിരയടിച്ചു 
തുറന്നിടാത്ത ആകാശം 
രാത്രിയിൽ ഉണർന്നിരുന്നു 
കൂട്ടി വായിക്കുമ്പോഴേക്കും 
തിരുത്തിയ കഥകൾ ,
 മുള്ളുള്ള  പൂക്കൾ ,
ചുവടില്ലാത്ത നൃത്തം,
നീലപൊന്മാൻ  തൂവലുകൾ 
പിറന്ന കരച്ചിനു കൊടുത്തു .
എന്നിട്ടും പൊള്ളി ച്ചു 
ഒരു മുടിയിഴ .
താഴ്ന്നു പറന്നപ്പോൾ 
കാറ്റ് കണ്ടെത്തി 
അഴയിൽ കുടുങ്ങിയ 
നിറം മങ്ങാത്ത നീലപട്ടം 

2. കാറ്റെനിക്ക് മണം തന്ന്,
ഇളകി ചേർന്ന്, മഴയിലേക്കിറങ്ങി.
തനിയെ ഊതിവിട്ട തണുപ്പ് ,
അറിയാതെ നിന്നുപോയ പാട്ട് ,
കാലുകൾ കൂട്ടിപിടിച്ച്
ജനലകൾക്ക് കൂട്ടിരുന്നു 
പാതി നനഞ്ഞ കണ്ണുകൾ 
കാർമേഘത്തെ നോക്കികരഞ്ഞു.
തിരഞ്ഞൊന്നു പറക്കാൻ 
മഴ മാറിയതേയില്ല .

3. വെയിലെത്തുവോളം ഒഴുക്കിൽപ്പെട്ട
ഞാനൊരു ഇലയായി.
ഇലയെ തേടിയിറങ്ങിയ മരം
പറഞ്ഞു , കാറ്റൂതലുകൽ, 
മഴത്താഴ്തലുകൾ
വെയിലാളലുകൾ, 
അല്ല അതുമല്ല പറിഞ്ഞുപോരൽ...
ആകാശം കണ്ട പച്ചപ്പുകളെന്നെ
ഓർത്തോർത്ത്‌ രസിച്ചു.
ചുറ്റും ചിരിയായപ്പോഴാണ്
പതുക്കെ  മടങ്ങിയത്.
ഒച്ചയില്ലാതെ കരഞ്ഞു,
കറപിടിച്ച വേദന
ഒടിഞ്ഞ തണ്ടിലൂടെ ഒലിച്ചിറങ്ങി





11/6/14

വെള്ളതൂവലുള്ള മുറി


മുറിയെന്നെക്കൂട്ടി നടക്കാനിറങ്ങി
മൂടിക്കെട്ടിയ നിശ്വാസങ്ങളിലും
അടക്കിയ കരച്ചിലുകളിലും
പിടഞ്ഞയെന്നെ വാരിയെടുത്ത്
എല്ലാരും കാണെ
ചേർത്തുപിടിച്ചു,
കണ്ണെടുക്കാതെ നോക്കിയിരുന്ന്
വെറുതെ ചിരിച്ചു,
കൈവിടാതെ വഴക്കിട്ടു,
ഇടവഴികളിൽ പിരിയുമ്പോൾ 
പോകുമ്പോൾ ഒപ്പം കൂട്ടുമല്ലോ-
യെന്നോർത്തു കണ്ണിറുക്കി,
ഉമ്മകൾ തീരാതായപ്പോൾ 
നമ്മളെന്നും ഒന്നിച്ചെന്ന് 
ചെവിയിൽ പറഞ്ഞു.
കടലിൽ നീന്തി 
ആകാശത്തെ തഴുകി 
കരയിൽ കൂടുതേടാ 
വെള്ളപക്ഷിയാവാനുള്ള കൊതി 
ഞാനും പറഞ്ഞു.

ഒറ്റയ്ക്ക് തിരിച്ചെത്തിയ മുറി 

ജനൽ തുറന്നു 
മേഘത്തിൽ നിന്ന് താണ് 
മിന്നാമിനുങ്ങിനൊപ്പം ചുറ്റിപറന്ന 
എന്നെ നോക്കിനിന്നു 
ഇനിയും മടങ്ങാത്തയെന്നോട് 
പിണങ്ങി ചുരുണ്ടുകിടന്നു 
ഉറക്കം വരാതെ ചുമരിൽ 
മുഖമമർത്തി കരഞ്ഞു 
കൂനിയിരുന്ന നിശ്വാസത്തെ 
ഒളിപ്പിക്കാൻ നാലുകോണും
ഇടംതേടിയലഞ്ഞു 
ചിറകടിയൊച്ച  ഞെട്ടിത്തിരിച്ചപ്പോൾ 
ഇരുട്ടിലെമ്പാടും പാറി 
തണുത്ത  വെള്ളതൂവലുകൾ  ...

മുറി തനിയെ, പതുക്കെ 

വീണ്ടും മുറിവിട്ടിറങ്ങി.




10/15/14

വിലാപയാത്ര

കൂട്ടത്തിൽ, കൂടലുകളിൽ
മടുത്ത ഒരുറുമ്പ്
കനം തൂങ്ങി ദാഹിച്ച
കണ്‍പോളകളിൽ
ഒരു കടി തന്ന്
ഉണർത്താനോങ്ങി

കരച്ചിലുകൾ നീന്തിയെത്തിയ,
കൂടുതേടിനടന്ന മറ്റൊരുറുമ്പ്
അടുത്തെത്തി കൂട്ടുകിടന്ന്
കാതിൽ  സ്വകാര്യം തിരക്കി

തിരിഞ്ഞുമറിയാത്ത രഹസ്യ-
മറിഞ്ഞ കൂട്ടങ്ങൾ
കട്ടപ്പിടിച്ച മുറിവിന്റെ
കണ്ണുപ്പൊത്തി തളർന്നു.
കൂട്ടിപ്പിടിച്ചിട്ടും കൈവിട്ട-
യാഴങ്ങൾ മൂടുംമുൻപ്
അരിച്ചിറങ്ങലുകൾ.

ഉറങ്ങാത്ത ശൂന്യതയിൽ
പുകഞ്ഞ കണ്ണുകൾ,
വിങ്ങലിൽ മിടിപ്പ്
തെറ്റിയ ഞരമ്പുകൾ,
വാക്കിനോട് വഴക്കിട്ട്
തണുത്ത കൈകൾ,
കാത്തിരിപ്പിൻറെ ഗതിവേഗം
കൂട്ടിക്കെട്ടിയ കാലുകൾ...
മറവികളില്ലാത്ത വേദന
വരിതെറ്റാതെ തിരിച്ചിറങ്ങുന്നു.